Thursday, August 21, 2008

തിരനോട്ടം (ദുബാ‍യ്) 2008 - 2

തിരനോട്ടം (ദുബായ്) 2008 ആഗസ്റ്റ് 9നു ഇരിങ്ങാലക്കുട ഉണ്ണായി വാര്യര്‍ സ്മാരക കലാനിലയിത്തില്‍ വെചു അവതരിപ്പിച്ച സമ്പൂര്‍ണ്ണ കിര്‍മ്മീരവധം (നിണത്തോടുകൂടി) കഥകളിയുടെ വിവരണം.


കിര്‍മ്മീരവധം ഭാഗം - 2 (ദുര്‍വാസാവ് മുതല്‍ വധം വരെ)

കഥാസാരം
സുദര്‍ശനം കഴിയുന്നതു വരെ ഉള്ള ആദ്യ ഭാഗം ഇവിടെ വായിക്കാം.
പാണ്ഡവര്‍ക്ക് അക്ഷയപാത്രം ലഭിച്ച വൃത്താന്തമറിഞ്ഞ് അസ്വസ്ഥനായ ദുര്യോധനന്‍, പാഞ്ചാലിയുടെ ഭക്ഷണം കഴിഞ്ഞ തക്കം നോക്കി ദുര്‍വാസാവിനെ അവരുടെ അടുത്തേക്കയച്ചു. ധര്‍മ്മപുത്രര്‍ ദുര്‍വാസാവിനെ വണങ്ങി സ്നാനത്തിനായി ഗംഗയിലേക്കയച്ചു. ദുര്‍വാരകോപശാലിയായ മഹര്‍ഷിയെ ഭയന്ന് വിലപിച്ച പാഞ്ചാലിയുടെ അടുത്തേക്ക് ശ്രീകൃഷ്ണന്‍ എത്തി ചേരുന്നു. എന്നാല്‍ ഭഗവാനും തനിക്കു വിശക്കുന്നു എന്നു പറഞ്ഞ് പാഞ്ചാലിയോട് ഭക്ഷണം തരാന്‍ അപേക്ഷിക്കുന്നു. തന്റെ ഇന്നത്തെ ഭക്ഷണം കഴിഞ്ഞു എന്നും ഇനി അതില്‍ ഭക്ഷണം ഉണ്ടാകില്ല എന്നു പാ‍ഞ്ചാലി പറയുന്നു. എങ്കിലും ഭഗവാന്‍, പാകം ചെയ്ത ശാകശകലം (ചീര‌ഇല) ആയാലും തരാന്‍ പറയുന്നു. പാത്രത്തിലേക്കു നോക്കിയ പാഞ്ചാലിക്ക് ഒരു ചീര‌ഇല ലഭിക്കുകയും അതു ഭക്ഷിച്ച് ഭഗവാന്‍ യാത്രയാവുകയും ചെയ്യുന്നു. അതേസമയം സ്നാനം ചെയ്തുകോണ്ടിരുന്ന ദുര്‍വാസവു മഹര്‍ഷിക്കും ശിഷ്യര്‍ക്കും വയറു നിറയുന്നു. ദിവ്യ ദൃഷ്ടിയാല്‍ എല്ലാം മനസ്സിലാക്കിയ മഹര്‍ഷി മടങ്ങി വന്നു ധര്‍മ്മപുത്രരെ അനുഗ്രഹിച്ച് യാത്രയാകുന്നു.
അങ്ങിനെ കാലം കുറെ കഴിഞ്ഞപ്പോള്‍, ഒരിക്കല്‍ ശാര്‍ദൂലന്‍‍ എന്ന രാക്ഷസന്‍‍ അര്‍ജുനനുമായി ഏറ്റുമുട്ടുകയും വധിക്കപ്പെടുകയും ചെയ്യുന്നു. ശാര്‍ദൂലന്റെ ഭാര്യയും കിര്‍മ്മീരന്റെ സഹോദരിയുമായ സിംഹിക ഇതു അറിയുകയും പാണ്ഡവരോട് പ്രതികാരം ചെയ്യാന്‍ തിരുമാനിക്കുകയും ചെയ്യുന്നു. എന്നാല്‍ അവരോട് നേരിട്ട് പൊരുതാന്‍ അശക്തയെന്ന് തിരിച്ചറിഞ്ഞ്, അവരുടെ പ്രാണപ്രേയസിയായ പാഞ്ചാലിയെ ചതിയാല്‍ അപഹരിച്ചു തന്റെ സഹോദരനായ കിര്‍മ്മീരനു കാഴ്ച്ച വെക്കാനും തിരുമാനിക്കുന്നു.
പാണ്ഡവര്‍ അടുത്തില്ലാത്ത തക്കം നോക്കി സിംഹിക, ഒരു സുന്ദരിയുടെ വേഷം ധരിച്ച്, പാഞ്ചാലിയുടെ അടുത്ത് എത്തുന്നു. ഗഗനചാരിയായ തന്റെ നാമം ഗണിക എന്നാണെന്നും പാഞ്ചാലി ഒറ്റെക്കു കാട്ടില്‍ ഇരിക്കുന്നതു കണ്ടു വന്നെതാണെന്നും പറയുന്നു. അതിനുള്ള കാരണവും അന്വേഷിക്കുന്നു. താന്‍ ദ്രുപതരാജാവിന്റെ പുത്രി ആണെന്നും അഞ്ചു വീരന്മാരായ ഭര്‍ത്താക്കന്മാര്‍ ഉണ്ടെന്നും പാഞ്ചാലി പറയുന്നു. അവര്‍ സന്ധ്യാവന്ദനം ചെയ്യാന്‍ പോയിരിക്കുക ആണെന്നും ഉടനെ വരുമെന്നും കൂട്ടിചേര്‍ക്കുന്നു. ഇതു കേട്ട ലളിത (വേഷം മാറിയ സിംഹിക) ഇവിടെ അടുത്തോരു ദുര്‍ഗ്ഗഭവനം ഉണ്ടെന്നും അവിടെ പോയി പ്രാര്‍ത്ഥിച്ചാല്‍ ദുരിതങ്ങള്‍ തീരുമെന്നും പറയുന്നു. ഇങ്ങിനെ പ്രലോഭിപ്പിച്ച് ലളിത, പാഞ്ചാലിയെ ദൂരേക്കു മാറ്റുന്നു. അവിടുത്തെ ഭംഗി വിസ്തരിച്ചു പാഞ്ചാലിക്കു കാണിച്ച് കൊടുക്കുന്നു. എന്നാല്‍ നിരന്തരം ദു:ശകുനങ്ങള്‍ കാണുന്ന പാഞ്ചാലി മടങ്ങാന്‍ പുറപ്പെടുന്നു. അപ്പോള്‍ സിംഹിക സ്വന്തം രൂപത്തില്‍ പ്രത്യക്ഷപ്പെടുകയും പാഞ്ചാലിയെ പൊക്കിയെടുത്തു യാത്രയാകുകയും ചെയ്യുന്നു. പാഞ്ചാലി ഭയന്ന് തന്റെ പ്രിയ നാഥന്മാരെ എല്ലാം വിളിച്ചു കേഴുന്നു. ഇതു കേട്ട് ഓടിയെത്തിയ സഹദേവന്‍ അവളെ രക്ഷിക്കുന്നു, എന്നാല്‍ സഹദേവനേയും എടുത്തു ഓടാന്‍ തുന്നിഞ്ഞ സിംഹികയുടെ കുചസാസികകള്‍ സഹദേവന്‍ അരിയുന്നു.

പ്രാണവേദനയോടെ ഓടിയ സിംഹിക, സഹോദരനായ കിര്‍മ്മീരന്റെ സമീപത്ത് ചെന്നു സങ്കടം ഉണര്‍ത്തിക്കുന്നു. ഇതു കേട്ട് കോപിഷ്ടനായ കിര്‍മ്മീരന്‍, പാണ്ഡവരോട് യുദ്ധത്തിനു പുറപ്പെടുന്നു. യുദ്ധത്തില്‍ ഭീമന്‍ കിര്‍മ്മീരനെ വധിക്കുന്നു. അവിടെ കൂടിയ ബ്രാഹ്മണര്‍ ഭീമ പരാക്രമത്തെ പുകഴ്ത്തുന്നു.

[ഇതില്‍ ശാര്‍ദൂലന്‍, സിംഹിക എന്ന കഥാപാത്രങ്ങള്‍ മൂല കഥയില്‍ ഇല്ല. അതു തമ്പുരാന്‍ കൂട്ടിചേര്‍ത്തതാണു. കിര്‍മ്മീരനെ ഒരു പ്രാകൃത രാക്ഷനായിട്ടാണു ഭാരതത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. ആട്ടകഥയില്‍ പരാക്രമി‌യായ ഒരു രാക്ഷസനായിട്ടും. മഹാഭാരതത്തില്‍ കിര്‍മ്മീരനെ വധിച്ചതിനു ശേഷമാണു പാത്രചരിതം. അങ്ങിനെ മൂലകഥക്കോ നടന്ന സംഭവങ്ങളുടെ ക്രമത്തിനോ പ്രാധാന്യം തമ്പുരാന്‍ നല്‍കിയില്ല, പകരം കൂടുതല്‍ കഥാപാത്രങ്ങളെ സൃഷ്ടിച്ച്, മനോഹരമായ ഒരു ആട്ട കഥയ്ക്ക് രൂപം നല്‍കി. ആ ദര്‍ശനം അപാരം തന്നെ.]

അവതരണ രീതിയും പ്രകടനവും

വളരെ അപൂര്‍വമായെ കിര്‍മ്മീരവധം കളിയുടെ ഉത്തരഭാഗം അവതരിപ്പിക്കാറുള്ളു [ലളിത ഒഴിച്ച്]. ഒരു പക്ഷെ ഇതില്‍ ഏറ്റവും അരങ്ങേറിയ ഭാഗവും ലളിതയുടേതാകാം. അത്രമേല്‍ സുന്ദരമാണു ആ ഭാഗം. മുഴുവന്‍ ആടുകയാണെങ്കില്‍ തന്നെ ശാര്‍ദൂലന്റെ ഭാഗം തീരെ പതിവില്ല. നിണവും ആടുക കുറവാണ്. സിംഹിക ചോരയില്‍ കുളിച്ച് സഹായികളുമായി ഓടി വരുന്നത് പ്രത്യേക വേഷത്തോടു കൂടിയാണ് (താഴെയുള്ള ചിത്രങ്ങള്‍ ശ്രദ്ധിക്കുക). ഇതാണ് നിണം. നിണമില്ലെങ്കില്‍ കിര്‍മ്മീ‍രന്‍ (അല്ലെങ്കില്‍ ആടുന്ന കഥാപാത്രം) കാണുന്നതായും പറയുന്നതു കേള്‍ക്കുന്നതായും നടിക്കുകയേ ഉള്ളു. (പകര്‍ന്നാടുക എന്ന ഒരു പതിവു ഉണ്ട്. എന്നാല്‍ ഇവിടെ വടക്കന്‍ ചിട്ടയില്‍ അതു പതിവില്ല.)


കിര്‍മ്മീരനും വളരെ പ്രധാനപെട്ട വേഷം തന്നെയാണ്, ഒന്നാംതരം എന്നു പറയാന്‍ കഴിയില്ല എങ്കിലും. സ്ത്രീ വേഷക്കര്‍ക്ക് വലിയൊരു പരീക്ഷണമാണ് ഇതിലെ ലളിത. അഭിനയിക്കാന്‍ ഏറെ വകയുള്ള രണ്ടു പദങ്ങള്‍. അങ്ങിനെ ആകെ നോക്കിയാല്‍ പാട്ടുകാര്‍ക്കും വേഷക്കാര്‍ക്കും മേളക്കാര്‍ക്കും ആസ്വാദകര്‍ക്കും ഏറെ വകയുണ്ടു ഈ കഥ.

രംഗം 3 (ധര്‍മ്മപുതന്‍, ദുര്‍വാസവ്)

ധര്‍മ്മപുത്രര്‍ വലത് ഭാഗത്ത് ഇരിക്കുന്നു. ഒരു സ്തുതിയോടു കൂടി ദുര്‍വസാവ് ഇടതു ഭാഗത്തുകൂടി പ്രവേശിക്കുന്നു.


ധര്‍മ്മപുത്രര്‍ കണ്ടു വന്ദിച്ച്, മാന്യസ്ഥാനം നല്‍കി “ജയ ജയ തപോധന “ എന്ന പദം. “അങ്ങയുടെ ആഗമനം മംഗളകര്‍മായ ഭാവിയെ സൂചിപ്പിക്കുന്നു. എന്റെ സങ്കടം തീര്‍ത്തുതരുവാനായി ഞാന്‍ അവിടുത്തെ പാദാരവിന്ദങ്ങളെ നമിക്കുന്നു.” എന്നാതാണു ആശയം.
തുടര്‍ന്നു ദുര്‍വാസാവ് കുളിക്കുവാനായി ഗംഗാതീരത്തേക്കു ശിഷ്യരോടൊപ്പം പുറപ്പെടുന്നു. ഇവിടെ മുതല്‍ സാധാരണ ധര്‍മ്മപുത്രരായി വേറെ വേഷക്കരനാണ് വരിക. ഇവിടെ രണ്ടാം ധര്‍മ്മപുത്രരായി കലാമണ്ഡലം കൃഷ്ണകുമാര്‍ വേഷമിട്ടു. ഇന്നു വളര്‍ന്നു വരുന്ന വേഷക്കാരില്‍ പ്രമുഖനാണ് കൃഷ്ണകുമാര്‍. പല വേഷങ്ങിളിലും “ഗോപി” അനുകരണം തോന്നറുണ്ട്. നല്ല വേഷഭംഗിയുണ്ട്. ചൊല്ലിയാട്ടത്തിലും പലയിടത്തും കുറവുകള്‍ കാണുന്നു. അതോഴിച്ചാല്‍ വേറെ അപാകതയോന്നും കൃഷണകുമാറിന്റെ വേഷത്തിനില്ല. ഇവിടെ വളരെ വൃത്തിയായി തന്നെ ധര്‍മ്മപുത്രരെ അവതരിപ്പിച്ചു.

പരിയാനമ്പറ്റ ദിവാകരനാണ് ദുര്‍വാസാവയി രംഗത്ത് വന്നത്. നല്ല ഒന്നാംതരം താടി വേഷക്കാരനാണ് ശ്രീ ദിവാകരന്‍. ഇപ്പോളത്തെ ശാരീരിക അവശതകള്‍ കാരണം മിനിക്കു വേഷങ്ങളെ രംഗത്ത് അവതരിപ്പിക്കറുള്ളു. ദിവാകരന്റെ ദുര്‍വാസാവും നന്നായി. കൂട്ടത്തില്‍ ഈ കലാകാരന്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്നും പ്രര്‍ത്ഥിക്കുന്നു.
കലാമണ്ഡലം വിനോദും നെടുമ്പിള്ളി രാമനും ചേര്‍ന്ന് ഇവിടെ സംഗീതം ഉരുക്കി; മേളം ഉണ്ണികൃഷ്ണന്‍ തന്നെ തുടര്‍ന്നു.

രംഗം 4 (പാഞ്ചാലി)

പാഞ്ചാലി രംഗമധ്യത്തില്‍ ഇരിക്കുന്നു. “അയ്യോ!! ഇനി ഞാന്‍ എന്തു ചെയ്യും? ഭക്ഷണം ഇല്ലാത്ത സമയത്തു തന്നെ ഇങ്ങിനെ വന്നല്ലോ? മഹര്‍ഷി ശപിക്കുമല്ലോ? കൃഷ്ണാ രക്ഷിക്കേണമേ” എന്നു വിലപിക്കുന്നു.



രംഗം 5 (ശ്രീകൃഷ്ണന്‍, പാഞ്ചാലി)

ദുഃഖിതയായി ഇരിക്കുന്ന പാഞ്ചാലിയുടെ സമീപത്തേക്കു ശ്രീകൃഷ്ണന്‍ പ്രവേശിക്കുന്നു. “വിശക്കുന്നു. നല്ല കറികളോട് കൂടിയ ചോറ് തന്നാലും.” എന്നു പറയുന്നു. പാഞ്ചാലിയാകട്ടെ “ഇന്നത്തെ എന്റെ ഭക്ഷണം കഴിഞ്ഞിരിക്കുന്നു. ആദിത്യന്‍ തന്ന പാത്രം ഇതാ കമത്തി വെച്ചിരിക്കുന്നു.” എന്നു പറഞ്ഞു. എന്നാ‍ല്‍ പാകം ചെയ്ത ഒരു ചീര ഇലയായാലും മതി എന്നായി കൃഷ്ണന്‍. പാഞ്ചാലി പാത്രം എടുത്ത് നോക്കുന്ന സമയം അതില്‍ ഒരു ചീര ഇല കാണുന്നു. ഉടനെ ശ്രീകൃഷ്ണന്‍ അതു വാങ്ങി ഭക്ഷിച്ച് രംഗം വിടുന്നു.

ഇവിടെ ചീര ഇല ഭക്ഷിച്ച ശേഷം, സദനം കൃഷ്ണന്‍ കുട്ടി ചാടി തുള്ളി സന്തോഷം നടിച്ച് അതുപോലെ തന്നെ രംഗത്ത് നിന്ന് പോയത് വളരെ രസകരമായി തോന്നി. കാണികള്‍ക്കും ഇതു ഏറെ രസിച്ചു.


രംഗം 6 (ധര്‍മ്മപുതന്‍, ദുര്‍വാസവ്)

ധര്‍മ്മപുത്രന്‍ ഇടത് ഭാഗം നില്‍ക്കുന്നു. ദുര്‍വാസാവ് വലതുവശത്തിലൂടെ പദമാടിക്കോണ്ടും ഇടയ്ക്കിടെ ഏമ്പക്കം വിട്ടുകോണ്ടും വയറു തലോടികോണ്ടും പ്രവേശിക്കുന്നു.



ധര്‍മ്മപുത്രര്‍ക്ക് മംഗളം ആശംസിക്കുന്നു. ക്ഷുഭിതനായി ദുര്യോധനനെ ശപിക്കാ‍ന്‍ ഒരുങ്ങുന്നുവെങ്കിലും ധര്‍മ്മപുത്രന്‍ തടയുന്നു. വീണ്ടും മംഗളം ആശംസിച്ചുകൊണ്ട് ദുര്‍വസാവ് യാത്രയാകുന്നു.

[നടപ്പില്ലത്തതിനാല്‍ ശാര്‍ദൂലന്റെ രംഗം ചേര്‍ക്കുന്നില്ല]

രംഗം 7 (സിംഹിക)

രൌദ്രഭാവത്തിലുള്ള തിരനോക്ക്.

പിന്നെ സാധരണ പെണ്‍കരികള്‍ക്കുള്ള കരിവട്ടം. ആഹ്ലാദ സൂചകമായി ഉലഞ്ഞു കാല്‍ കുടഞ്ഞ് കലാശിച്ച ശേഷം, സ്വന്തം ദേഹം അലങ്കരിക്കുന്നു. തലമുടി എണ്ണപുരട്ടി വേര്‍പ്പെടുത്തി പിന്നില്‍ തുമ്പ് കെട്ടുക, തോടകള്‍ അഴിച്ച് കാതുകള്‍ തുടച്ച് വീണ്ടും മുറുക്കി അണിയുക, കണ്ണില്‍ മഴിയെഴുതുക, ചന്ദനം ചാലിച്ച് പൊട്ട് തൊടുക മുതലായവ ആടും.


പിന്നെ സന്തോഷത്തോടെ നൃത്തം ചെയ്യുക, തെരുപ്പറക്കുക മുതലായവ ആടി ക്ഷീണം നടിച്ച് ഇരിക്കുമ്പോള്‍, ഭര്‍ത്താവിനെ കാണാതെ അന്വേഷിച്ച് ഇറങ്ങുന്നു. തുടര്‍ന്ന് ഭര്‍ത്താവ് പാണ്ഡവരാല്‍ കൊല്ലപെട്ടതറിഞ്ഞു ആകെ വിഷാദിക്കുന്നു. തുടര്‍ന്നു കുറച്ചു ദീര്‍ഘമായുള്ള ഒരു പദം. സാരം ഇതാണ്.

“അയ്യോ! ഭര്‍ത്താവേ... അങ്ങ് എന്നെ വിട്ട് പൊയല്ലോ? രാക്ഷസാധിപനായ ഹിഡിംബനെ ദുര്‍ബലനായ ഭീ‍മന്‍ വധിച്ചതോര്‍ക്കുമ്പോള്‍, ദുര്‍ബലന്മാര്‍ക്കും ചില കാലത്ത് അതിയായ ബലമുണ്ടായി വരുന്നുണ്ട്. ഏകചക്രയില്‍ ഉള്ള കാലത്ത് ഈ ഭീമന്‍ ഏകനായി ചെന്ന് ബകനേയും കൊന്നു. സഹോദരനെ കൊന്ന നീചനുമായി നിത്യവും സുഖിക്കുന്നു ഹിഡിംബി! ഹൊ! ഇത്ര നാണമില്ലാത്ത ഒരുത്തിയെ ഞാന്‍ മൂന്നുലോകത്തിലും കണ്ടിട്ടില്ല. ഭര്‍ത്താവിന്റെ മരണത്തിനു കാരണക്കാരായ അഞ്ചു മനുഷ്യരും ഈ കാട്ടിലുണ്ട്. അതിന് പകരം ചെയ്യാനുള്ള കരുത്ത് എനിക്കില്ല. എന്നിരുന്നാലും അവര്‍ക്ക് എല്ലാം കൂടി പ്രാണനാഥയായി ഒരേ ഒരു പെണ്ണാണെന്നു കേള്‍ക്കുന്നു. അവളെ ചതുച്ചു ഉടന്‍ തന്നെ വീരനായ എന്റെ സഹോദരന്‍ കിര്‍മ്മീരനു കാഴ്ച വെയ്ക്കാം. അവര്‍ യമപുരിയിലെത്തുവാന്‍ അവള്‍ തന്നെ കാരണമായിക്കൊള്ളും.”


മനോഹരമായ പദമാണിതു. ഇവിടെ ഇതു വളരെ വിസ്തരിച്ച് തന്നെ ആടുകയും ചെയ്തു. ശ്രീ നെല്ലിയോട് വാസുദേവന്‍ നമ്പൂതിരിയാണ് ഇവിടെ സിംഹികയായി വന്നതു. കഥകളി ആസ്വാദകര്‍ക്കിടയില്‍ ഒരു ആമുഖം ആവിശ്യമില്ലാത്ത കലാകാരനാണ് നെല്ലിയോട്. ഇത്ര പുരാണ ജ്ഞാനം ഉള്ള കലാകാരന്‍മാര്‍ കുറയും.


എത്ര മനോഹരമായാണ് ഇവിടെ സിംഹികയെ അദ്ദേഹം അവതരിപ്പിച്ചതെന്നു പറഞ്ഞ് വിവരിക്കാന്‍ സാദ്ധ്യമല്ല. കരിവട്ടവും പദവും ഒട്ടും മുഷിപ്പിക്കാതെ വിധിയാവണ്ണം തന്നെ ആടി. കലാനിലയം വിനോദിന്റെ സംഗീതവും ഏറെ മികച്ചു നിന്നു. ഇവിടെ മേളം കൈകാര്യം ചെയ്തത് കലാമണ്ഡലം കൃഷ്ണദാസ് ആണ്. ഇന്നു കഥകളി ചെണ്ടക്കാരില്‍ ഇത്ര കനവും തഴക്കവും ഉള്ളവര്‍ വെറെ ഇല്ലെന്നു പറയാം. രംഗത്തിനു ഏറെ ഊര്‍ജ്ജം പകര്‍ന്നു കൃഷ്ണദാസിന്റെ മേളം.

പദത്തിനു ശേഷം സിംഹിക ഒരു സുന്ദരി വേഷം ധരിക്കുന്നതായി നടിച്ച്, ലാസ്യഭാവത്തില്‍ ഏതാനും ചുവടുകള്‍ വെച്ച് രംഗം വിടുന്നു. മനോഹരമായ ഒരു ആവിഷ്ക്കാരമാണ് ഇതു. ഒരു രൂപത്തില്‍ നിന്നു വേറെ രൂപത്തിലേക്കു മാറിയതായി പ്രേക്ഷകര്‍ക്കുണ്ടാകുന്ന അനുഭവം അപാരമാണ്. തിരിച്ച് സിഹികയാകുമ്പോഴും ഇതുപോലെ വേറേ ഒരു രീതി കാണാം.


രംഗം 8(ലളിത,പാഞ്ചാലി, സിംഹിക)
കഥകളി ആസ്വാദകര്‍ക്കിടയില്‍ ഏറെ പരിചയപ്പെടുത്തല്‍ വേണ്ടാത്ത ഒരു രംഗമാണു ലളിതയുടെ. പാഞ്ചാലി വലതു വശത്തു ഇരിക്കുന്നു. ലളിത ഇടതു വശത്തിലൂടെ പ്രവേശിക്കുന്നു. ഇടയ്ക്ക് ആരെങ്കിലും കാണുന്നുണ്ടൊ എന്നു ചുറ്റും നോക്കുന്നു. പിന്നെ പാഞ്ചാലിയെ കണ്ട് പദം. “നല്ലാര്‍ കുലമണിയും ...” എന്ന പ്രസിദ്ധമായ പദം. ആശയം ഇതാണ്.
“അല്ലയോ സുന്ദരീമണീ, ഭവതിയെ കണ്ടപ്പോള്‍ തന്നെ ക്ലേശം ഒഴിഞ്ഞു. സിംഹങ്ങളുള്ള താമസ യോഗ്യമല്ലാത്ത ഈ കാട്ടില്‍ ആരും തുണയില്ലാതെ നടക്കരുതേ. മത്സരമിതേതെന്നും തോന്നരുത്. ഭവതിയുടെ വംശവും പേരും വിശദമായി പറയുക. ഞാന്‍ ആകാശസഞ്ചാരിണികളില്‍ ഒരുവളാണ്. വനത്തില്‍ ഭവതിയെ കണ്ടു ഇങ്ങു പോന്നു.”
വളരെ മനോഹരമായ ഒരു പദമാണ് ഇത്. ചോല്ലിയാട്ടത്തിനും അഭിനയത്തിനും ഏറെ പ്രാധാന്യം ഉണ്ട്. തുടര്‍ന്നു പാഞ്ചാലിയുടെ മറുപടി പദം.

“ദ്രുപത രാജാവിന്റെ പുത്രിയായ ഞാന്‍ ദുരിതശക്തിയാല്‍ ദുര്‍ഗ്ഗമമായ ഈ വനത്തില്‍ വസിക്കുന്നു. അഞ്ചു രാജാക്കന്മാരുണ്ടു എനിക്കു പതികളായി. ഗുരുനാഥനോടു കൂടി സന്ധ്യ വന്ദിച്ച് അവര്‍ ഉടനെ വരും”

ഇവിടെ നിന്നാല്‍ താന്‍ ഉദ്ദേശിച്ച കാര്യം നടക്കില്ലെന്നു മനസ്സിലാക്കിയ ലളിത, പാഞ്ചാലിയെ പലതു പറഞ്ഞു പ്രലോഭിപ്പിക്കുന്നു.
“ഇവിടെ ദുര്‍ഗ്ഗവനവും ക്ഷേത്രവും ഉണ്ട്. നമക്ക് ദര്‍ശിക്കുവാനായി അവിടേക്കു പോകാം. പണ്ടുമുതല്‍ക്കേ ധാരാളം സ്ത്രീകള്‍ പലരും അവിടെ ഭജിച്ച് ഇഷ്ടവരങ്ങള്‍ നേടിയിട്ടുണ്ട്.”
ഇപ്രകാരം പലതും പറഞ്ഞ് പാഞ്ചാലിയെ മോഹിപ്പിച്ച് അവളോട് കൂടി കൊടും കാട്ടില്‍ എത്തിയിട്ട് ആ രാക്ഷസി പറഞ്ഞു. [ഇവിടെ ശ്ലോകം ചോല്ലി തിരിയുമ്പോള്‍ ലളിത വലതു ഭാഗത്തേക്ക് മാറും. ഇവിടെ ആണു വളരെ പ്രസിദ്ധമായ “കണ്ടാല്‍ അതി മോദം ..” എന്ന പദം. സാരം താഴെ ചേര്‍ക്കുന്നു.]
“കണ്ടാല്‍ അതിയായ സന്തോഷം ഉണ്ടാക്കുന്ന കാടു കണ്ടുവോ? പായല്‍ പൊലെ നീണ്ട് ഇടതൂര്‍ന്ന മുടിയോട് കൂടിയവളേ! ഭവതിയുടെ നീണ്ടു ചുരുണ്ട തലമുടി കണ്ടു ഒരുപാടു വണ്ടുകള്‍ ഇതാ സങ്കടത്തോടെ പെട്ടന്ന് പാഞ്ഞു പോകുന്നു. ഇതാ വണ്ടിന്‍ തുളയുള്ള മുള കോകില ഗാനത്തോടിണങ്ങികോണ്ട് കുഴലൂതുന്നു. ചില വള്ളികള്‍ കാറ്റിനാല്‍ ഇളക്കപെട്ട തളിരുകളാകുന്ന വിരലുകള്‍ കോണ്ട് സന്തോഷത്തെ അഭിനയിക്കുന്നു. ഇതാ കുറുഞ്ഞിമരങ്ങളില്‍ നിന്ന് പൂക്കളുതിരുന്നു. അത് ഭവതിയുടെ അളകങ്ങളിലും ഇതാ വീഴുന്നു. അത് ഭവതിയെ സഹര്‍ഷം എതിരേല്‍ക്കുകയാണെന്നു തോന്നുന്നു.”
[ഇതിലും മനോഹരമായ ഒരു പദം എഴുതുക അസാദ്ധ്യം തന്നെ എന്നു പറയാം. ആടാനും പാടാനും ഒരു പോലെ വകയുള്ള പദം. ]
എന്നാല്‍ പാഞ്ചാലി അടിക്കടി ദു:ശകുനങ്ങള്‍ കാണുന്നു.
“ചീവീടുകള്‍ വല്ലാതെ ശബ്ദിക്കുന്നു. എന്റെ ശരീരം വിറയ്ക്കുന്നു. നമക്ക് തിരിച്ച് പൊകുകയല്ലേ?”
[ഇവിടെ ലളിത വന്ന് പാഞ്ചാലിയുടെ കയ്യില്‍ കയറി പിടിക്കുന്നു.]

പാഞ്ചലി തുടരുന്നു. “എന്നെ വിടുക, വിടുക. സുന്ദരി ഇങ്ങിനെ കളവ് പറഞ്ഞു ഭവതി എന്നെ ചതിക്കുകയാണോ?”

ഇവിടെ ലളിതയുടെ ഭാവം മാറുന്നു. “പെട്ടങ്ങ് പോകാനും പിന്നെ ഇഷ്ടരോടൊത്ത് രമിപ്പാനും ഇനി നിന്നെ ഞാന്‍ വിടുമോ? മാംസം തിന്നുവാന്‍ ഭാഗ്യശക്തികോണ്ട് നിന്നെ കിട്ടി. കണ്ടാല്‍ അതിഭയങ്കരമായ എന്റെ ശരീരം കണ്ടുവോ?”

“കണ്ടാലതി ഘോരമാകും” എന്നു ചോല്ലി വട്ടം തട്ടിയ ഉടനെ, ലളിത പിന്നുലേക്ക് തിരിഞ്ഞ് മുഖത്ത് ഇരുകവിളിലും കരിതേച്ച് മുടി മുന്നിലേക്കിട്ട് ദംഷ്ട്രം കാണിച്ച് ശിഖിര മുദ്ര കാണിച്ച് ഭീകരത പൂര്‍ത്തിയാക്കിയ ശേഷം രംഗം വിടുക.
ഉടനെ സിംഹിക തൂപ്പുകളുമായി ഓട്ടി അടുത്ത് പാഞ്ചാലിയെ പോക്കിയെടുത്തുകോണ്ട് രംഗം വിടുക.

ഇവിടെ ലളിതയായി വന്നത് ശ്രീ മാര്‍ഗ്ഗി വിജയകുമാറാണ്. ഇന്നത്തെ സ്ത്രീ വേഷക്കാരില്‍ പ്രാധാനിയാണു വിജയകുമാര്‍. വേഷം മനോഹരമാണ്. പ്രവര്‍ത്തി അതിലേറെ മനോഹരവും. കുറവു തോന്നിയിട്ടുള്ളത് കോട്ടക്കല്‍ ശിവരാമനെ പോലെ സൂക്ഷ്മ ഭാവങ്ങള്‍ പ്രകടിപ്പിക്കുന്നില്ല എന്നാണ്.

ഏറ്റവും മനോഹരമായി ആണ് വിജയകുമാര്‍ ഇവിടെ ലളിതയെ അവതരിപ്പിച്ചത്. ലളിതയുടെ മനോഹര നൃത്തങ്ങള്‍ വിജയകുമാര്‍ എടുക്കുന്നതു കാണാന്‍ ഒരു അപൂര്‍വ്വ ഭംഗി ആണ്. ഷണ്മുഖദാസിന്റെ പാഞ്ചാലിയും കൂടി ആയപ്പോള്‍ ഇരട്ടിമധുരമായി.

മറ്റോരു പ്രധാന ആകര്‍ഷണീയതെ സംഗീതമായിരുന്നു. കോട്ടക്കല്‍ മധു ഇന്ന് വളര്‍ന്നു വരുന്ന ഒരു കഥകളി ഗായകനാണു. കേള്‍ക്കാന്‍ ഇമ്പമുള്ള ശബ്ദം, നല്ല സംഗീതം, അരങ്ങു പരിചയം, ഉറച്ച ശിക്ഷണം എന്നിവ മധുവിന്റെ പ്രത്യ്യേകതകള്‍ ആണ്. ഉച്ചാരണ ശുദ്ധി ചിലയിടങ്ങിളില്‍ കുറവായി തോന്നിയിട്ടുണ്ടു.

ഇവിടെ മധുവിന്റെ സംഗീതവും കൂടിയായപ്പോള്‍ ഈ അരങ്ങ് അവിസ്മരണീയമായി. തൃപ്പലമുണ്ട നടരാജ്യവാര്യര്‍ മദ്ദളത്താല്‍ കൊഴുപ്പു കൂട്ടുകയും ചെയ്തു.

രംഗം 9 (സിംഹിക, പാഞ്ചാലി, സഹദേവന്‍)

സിംഹിക എടുത്തു കോണ്ടു പോകുകയാണെന്ന സങ്കല്‍പ്പത്തില്‍ പാഞ്ചാലി നില്‍ക്കുന്നു. താഴെ സിംഹികയും. പാഞ്ചാലി പ്രാണനാഥന്മാരെ ഓരോരുത്തരേയും പെരെടുത്ത് വിളിച്ച് കേഴുന്നു.

വിലാപം കേട്ട സഹദേവന്‍ ഓടി വരുന്നു. പാഞ്ചാലിയെ മോചിപ്പിക്കുന്നു.
തുടര്‍ന്ന് യുദ്ധം. അവസാനം സിംഹിക തന്നെ എടുത്ത് പോകാന്‍ ശ്രമിക്കുമ്പൊള്‍ അവളുടെ കുചനാസികള്‍ സഹദേവന്‍ അരിയുന്നു. കലാനിലയം വിനോദ് കുമാര്‍ സഹദേവനായി അരങ്ങത്ത് വന്നു.

രംഗം 10(കിര്‍മ്മീരന്‍, നിണമണിഞ്ഞ സിംഹിക)

കിര്‍മ്മീരന്റെ വീരഭാവത്തിലുള്ള തിരനോക്ക്. ഇവിടെ തിരനോക്കിനു മേലാപ്പ് പിടിക്കറില്ല.

തുടര്‍ന്ന് കിര്‍മ്മീരന്‍ ശിവപൂജ ആരംഭിക്കുന്നു. പതിഞ്ഞ പദം ഇല്ല. തന്റേടാട്ടവും കാര്യമായി ആടാറില്ല. പിന്നെ നരകാസുരന്റേതു പോലെ വിസ്തരിച്ച ശബ്ദവര്‍ണ്ണനയും ഇല്ല. അതിനാല്‍ തന്നെ “നിണം ഒരുങ്ങാന്‍” സമയം നന്നെ കഷ്ടി ആണു സിംഹിക കെട്ടിയ വേഷക്കാരനു. അതിനാല്‍ തന്നെ പൂജ വിസ്തരിക്കറുണ്ട്.


പൂജക്കിടയില്‍ ഒരു ശബ്ദം കേള്‍ക്കുന്നു. ആദ്യം കണ്ണുകൊണ്ട് തന്നെ എന്തങ്കിലും ആകട്ടെ എന്നു നടിക്കുന്നു. പിന്നത്തെ തവണ വീണ്ടു ശ്രദ്ധിച്ച്, എന്തായാലും എനിക്കെന്താ? എന്നു മുദ്ര കാണിക്കുന്നു. മൂന്നമത്തെ പ്രാവിശ്യം ഇതോട്ടു നിസാരമല്ല എന്ന് കാണിച്ച് അന്വേഷിച്ച് ഇറങ്ങുന്നു. നിണമണിഞ്ഞു വരുന്ന സിംഹികയെ വിളിച്ചിരുത്തി കാര്യങ്ങള്‍ മനസ്സിലാക്കുന്നു.



പിന്നെ അവളെ ആശ്വസിപ്പിച്ച് തിരിച്ചയക്കുന്നു. [ആട്ടക്കഥയില്‍ പദങ്ങള്‍ ഉണ്ടങ്കിലും അതോന്നും പതിവില്ല]

പിന്നെ വിസ്തരിച്ച് പടപുറപ്പാട്. അനന്തരം യുദ്ധത്തിനായി പുറപ്പെടുന്നു.

കിര്‍മ്മീരനായി ശ്രീ കോട്ടക്കല്‍ ചന്ദ്രശേഖര വാര്യര്‍ അരങ്ങത്തു വന്നു. അദ്ദേഹവും വളരെ നന്നായി തന്നെ കളിച്ചു. ഇതിലെ മേളം കലാനിലയം കുഞ്ചുണ്ണിയും കലാമണ്ഡലം കൃഷ്ണദാസും കലാമണ്ഡലം ശശിയും ചേര്‍ന്നോരുക്കി

രംഗം 11(കിര്‍മ്മീരന്‍, ഭീമന്‍)

കിര്‍മ്മീരന്‍ പാണ്ഡവര്‍ വസിക്കുന്ന സ്ഥലത്തെത്തി പോരിനു വിളിക്കുന്നു. പദാനന്തരം ഭീമന്‍ എടുത്തുകലാശിച്ച് പ്രവേശിക്കുന്നു. പിന്നെ യുദ്ധപദവും യുദ്ധവും. യുദ്ധാവസാനം ഭീമന്‍ കിര്‍മ്മീരനെ വധിക്കുന്നു. ഭീമനായി കോട്ടക്കല്‍ ഉണ്ണികൃഷണന്‍ അരങ്ങത്ത് വന്നു.

വളരെയധികം കാലം ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന ഒരു കളിയായിരുന്നു ഇത്. എല്ലാവരും ആത്മാര്‍ത്ഥമായി തന്നെ പ്രവര്‍ത്തിച്ചു. കളി തുടങ്ങിയ ശേഷം ഒന്നു കണ്ണടക്കാനോ പുറത്തേക്കു പൊകാനോ പരിചയക്കരോട് ഒന്നു സംസാരിക്കനോ സമയം കിട്ടിയില്ല. ഒരു രംഗവും ഒഴിവാക്കനില്ലായിരുന്നു. ഇത്ര നല്ല കളി സംഘടിപ്പിച്ച “തിരനോട്ടത്തിനു” ഒരായിരം നന്ദി. ഇനിയും ഈ സംഘടന പുരോഗമിക്കട്ടെ എന്നു പ്രാര്‍ത്ഥിച്ചു കോണ്ട് ഉപസംഹരിക്കുന്നു.

ഈ ആസ്വാദനത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ ആറിയിക്കുക.

(തിരശ്ശീല)

12 comments:

Sreekanth | ശ്രീകാന്ത് said...

അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുക

സുജനിക said...

കഥകളി കണ്ട അനുഭവം.ട്വോ... അവണാവ്.......കേമായി.
നിണം...കഥകളിയിലായാലും കൂടിയാട്ടത്തിലായാലും നന്നല്ല എന്നാണു എന്റെ തോന്നല്‍..ബീഭത്സം...രസം ആണെന്നുണ്ടെകിലും ആസ്വദനീയത ഇല്ല.നെല്ലിയോടിന്റെ നിണം ഒന്നും ആലോചിക്കാന്‍ വയ്യ.സാത്വികന്‍...

Unknown said...

kuttaa, kalakki tto.. kaliyum kaliye pattiyulla kathayum.. :)

SunilKumar Elamkulam Muthukurussi said...

നല്ല എഴുത്ത് നമ്പൂരി.

എസ്.വി.രാമനുണ്ണിയോട്:
ഇതീലും അതിഭീകരമായ ബീഭത്സ രംഗങ്ങൾ നമ്മുടെ ചാനലുകളിൽ കാണുന്നില്ലേ? ഒരു അപകടമരണം കാത്തിരിക്കുകയാണ് ചാനലുകളും പത്രങ്ങളും. തട്ടേക്കാട് ദുരന്തത്തിന്റെ ചിത്രങ്ങൾ ഓർമ്മയില്ലേ? അതെല്ലാം കണ്ട് കണ്ട്‌ നമ്മുടെ മനസ്സ് മരവിച്ചിരിക്കുന്നു. ഇത് മലയാളത്തിൽ മാത്രമേ കാണൂ. മറ്റ് ഭാഷകളിൽ ഉള്ള പത്രക്ക്kആരും ചാനലുകാരും കുറച്ചുകൂടെ മര്യാദക്കാരാണ്. എന്റെ തോന്നൽ മാത്രാകും ചിലപ്പോൾ.

Haree said...

> കൃഷ്ണകുമാറിന്റെ സ്ഥായി എങ്ങിനെയുണ്ടായിരുന്നു?

> ദുർവ്വാസാവ് - പലയിടത്തും പലരീതിയിൽ എഴുതിയിരിക്കുന്നു. മറ്റ് അക്ഷരത്തെറ്റുകളുമുണ്ട്, ഒന്നുകൂടി വായിച്ചുനോക്കി തിരുത്തുന്നത് നന്നായിരിക്കും.

> “എന്നാ‍ല്‍ പാകം ചെയ്ത ഒരു ചീര ഇലയായാലും മതി എന്നായി കൃഷ്ണന്‍.” - കൃഷ്ണൻ ഇങ്ങിനെ പറയുന്നതിൽ ഒരു രസക്കുറവുണ്ടല്ലോ! അതിൽ അവശേഷിക്കുന്ന എന്തായാലും മതി എന്നു പറയാം, പാകം ചെയ്ത ചീരയിലയായാലും മതി എന്നു പറയുന്നതെങ്ങിനെ!

> ശാർദ്ദൂലന്റെ രംഗം അവിടെ അവതരിപ്പിച്ചിരുന്നുവോ? അവിടെ അവതരിപ്പിച്ചിരുന്നുവെങ്കിൽ അത് ചെർക്കാതിരുന്നത് കഷ്ടമായിപ്പോയി!

> “...കുറവു തോന്നിയിട്ടുള്ളത് കോട്ടക്കല്‍ ശിവരാമനെ പോലെ സൂക്ഷ്മ ഭാവങ്ങള്‍....” - മാർഗി വിജയകുമാറിന് സൂക്ഷ്മ ഭാവങ്ങൾ കുറവാണെന്നതിനോട് യോജിക്കുവാൻ പ്രയാസം. പ്രത്യേകിച്ചും ലളിതയുടെ വേഷത്തിന്. സുന്ദരരൂപിണിയായിരിക്കുമ്പോൾ തന്നെ, സിംഹികയുടെ ഭാവം ഇടയ്ക്കിടെ ഒട്ടും അമിതമാവാതെ, വളരെ സൂക്ഷ്മമായി പ്രകടിപ്പിക്കാറുണ്ട്.

തുടർന്നും എഴുതുക. തിരനോട്ടത്തിന്‌ ഇനിയും നല്ല കളികൾ സംഘടിപ്പിക്കുവാൻ കഴിയട്ടെ... :-)
--

Dr. Evoor Mohandas said...

Good write up indeed. Oru kali kanada pratheethi! Keep it up.

Yes, there can be subtle differences between the attom of Margi Vijayakumar and Kottackal Sivaraman. But ithra sundariyum kandal aabhijathyavum thonnunna oru sthree roopam innu kathakaliyil vereyilla.The insignificant shortcomings in his attom will be compensated a hundred times by his feminine appearence, especially in the roles like Lalitha. Well, his attom also is equally good. No doubt.

Mohandas

Unknown said...

Dear Sreekanth,

Very descriptive and informative review. I go through all the blogs on Kathakali (by Hari, Mani, Sreekath, etc) and enjoy reading your observations on the fine nuances of kathakali, artists’ performance, etc. Thank you for your efforts and contributions.

The sad part is that all these communications are happening among the 'aswadhakas' and are not reaching to the performers so that they may get a chance to revisit to their performance to clarify your comments, correct mistakes (if any)and improve in future.

On behalf of Thiranottam, Dubai, I extent our sincere thanks to your review and observations. Thiranottam is a not-for-profit organization in Dubai, exclusively for conducting Kathakali and other classical art forms of Kerala. Our next programme is in Dubai (December 5,6,7 & 8) titled 'Utsavam 08 wherein six kathakali plays will be held in four days apart from Keli, Melappadam, Thayampaka, Koothu & Cholliyattam.

Ramachandran
Dubai

Unknown said...

IT WAS VERY VERY GOOD. KALI KANDA ANUBHAVAM THANNE.REALLY I MISSED IT. MY BROTHER WAS THERE.

Rajeeve Chelanat said...

‘ശാര്‍ദൂലന്റെ സഹോദരിയായ സിംഹിക‘..എന്ന് ആദ്യം ഒരു സ്ഥലത്ത് എഴുതിയിരിക്കുന്നു. പിന്നീടുള്ള ഭാഗത്ത്, .....തുടര്‍ന്ന് ഭര്‍ത്താവ് പാണ്ഡവരാല്‍ കൊല്ലപെട്ടതറിഞ്ഞു‘ എന്നും.
തിരുത്തുമല്ലോ.

കഥയുടെ വിവരണത്തിന് ആവശ്യത്തിലും അധികം സ്ഥലം മിനക്കെടുത്തുന്നു എന്നൊരു അഭിപ്രായമുണ്ട്. കളിയുടെ മൊത്തത്തിലുള്ള രസാനുഭവത്തിലേക്കും അതിന്റെ വിശകലനത്തിലേക്കും ശ്രദ്ധ പതിപ്പിക്കേണ്ടതാണെന്ന ഒരു അഭിപ്രായവും കൂട്ടത്തിലുണ്ട്.

പതിവുപോലെ, ചിത്രങ്ങള്‍ ഇത്തവണയും തകര്‍ത്തു.

അഭിവാദ്യങ്ങളോടെ

Sreekanth | ശ്രീകാന്ത് said...

എല്ലാവര്‍ക്കും നന്ദി.

@ഹരി,

കൃഷ്ണകുമാര്‍ സ്ഥായി നിലനിര്‍ത്തി തന്നെ ആടി.

മാര്‍ഗ്ഗിയുടെ വേഷം മനോഹരമാണ്. എങ്കിലും കോട്ടക്കല്‍ ശിവരാമന്‍ വേറെയാണ്. പ്രത്യെകിച്ചും ഭാവപ്രധാനമായ വേഷങ്ങളില്‍. ഉദാഹരണത്തിനു നളചരിതത്തില്‍ ദമയന്തി, കീചകവധം മാലിനി, കര്‍ണ്ണശപഥം കുന്തി, രുഗ്മാന്‍‌ഗദ ചരിതം മോഹിനി മുതലായവയില്‍.

പക്ഷെ നൃത്തവും ചിട്ടയൂം പ്രധാനമായിടത്തു മാര്‍ഗ്ഗി വിജയകുമാര്‍ തന്നെയാണു ശോഭിക്കാറ്. പ്രത്യെകിച്ചും കിര്‍മ്മീരവധം ലളിത പോലുള്ള വേഷങ്ങളില്‍.

ശാര്‍ദ്ദൂലന്‍ ഇവിടെയും ഉണ്ടായില്ല.

@രാജീവ്,

കഥ ആസ്വാദനത്തില്‍ നിന്നു മാറ്റാന്‍ ആലോചിക്കുന്നുണ്ട്.

വികടശിരോമണി said...

ഞാനും തുടങ്ങി ഒരു കഥകളി ബ്ലോഗ്... എന്റെ കഥകളിവിചാരങ്ങളുടെ കോപ്പടയിലേക്കു സ്വാഗതം...
http://chengila.blogspot.com/

വികടശിരോമണി said...

പ്രിയ ശ്രീകാന്ത്,
എന്റെ ബ്ലോഗിലെ ഒരു നിണത്തേക്കുറിച്ചുള്ള പോസ്റ്റിനൊപ്പം ഇങ്ങോട്ടുള്ള ലിങ്ക് കൊടുത്തിട്ടുണ്ടേ...